വികസന കാര്യത്തിൽ മലപ്പുറം ജില്ലയ്ക്ക് സർക്കാർ കാര്യമായ പരിഗണന നൽകുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് . ജില്ലയുടെ ന്യായമായ വികസന പദ്ധതികൾ മുന്നോട്ടു വെച്ചവർക്കൊപ്പം സർക്കാറും മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു.
കിഫ് ബിയിൽ നിന്ന് അനുവദിച്ച 13.5 കോടി രൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ
എടപ്പാൾ ഫ്ലൈ ഓവിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ദേശീയ പാത വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കലിന് ജില്ലയിൽ 3600 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ സഹകരിക്കുന്ന വർക്കെല്ലാം മാന്യമായ നഷ്ടപരിഹാരം നൽകും . മറ്റ് സംസ്ഥാനങ്ങളിൽ ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സർക്കാറാണ് ഫണ്ട് നൽകുന്നതെങ്കിൽ കേരളത്തിൽ സ്ഥലമേറ്റെടുക്കലിനായി 25 ശതമാനം ഫണ്ടും സംസ്ഥാന സർക്കാറാണ് നൽകുന്നതെ ന്ന് മന്ത്രി പറഞ്ഞു. താനൂർ - തെയ്യാല റെയിൽവെ മേൽപ്പാലം പ്രവൃത്തി തുടങ്ങി. ചേളാരി - ചെട്ടിപ്പടി റെയിൽവെ മേൽപ്പാലം പ്രവൃത്തി ഉടൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
തീരുമാനിക്കുന്നത് നടപ്പാക്കാൻ ഇച്ഛാശക്തിയുടെ സർക്കാർ നടപടികൾ കാര്യക്ഷമമായി തുടരും. അഭിപ്രായങ്ങൾ സ്വീകരിച്ച് കൂട്ടായ്മയോടെ പ്രവർത്തിക്കും.
നിരത്തുകളിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് എടപ്പാളിൽ ഫ്ളൈ ഓവർ യാഥാർത്ഥ്യമാക്കിയത്. ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. വാഹനപ്പെരുപ്പത്തിന് അനുസരിച്ചുള്ള റോഡ് ശ്യംഖല ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ബൈപ്പാസുകൾ ഈ സർക്കാറിന്റെ കാലയളവിൽ തന്നെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പരിമിതികളുണ്ടെങ്കിലും വ്യക്തമായ കാഴ്ച്ചപ്പാടോടെയും ആസൂത്രണത്തോടെയും നടപടികൾ തുടരും. മലയോര - തീരദേശ ഹൈവെയും ദേശീയ പാത വികസനവും യാഥാർത്ഥ്യമായാൽ ഭൗതിക സാഹചര്യവികസന രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും. ജലഗതാഗത പാത യാഥാർത്ഥ്യമായാൽ റോഡിലെ വാഹനപ്പെരുപ്പം കുറയുമെന്നും മന്ത്രി പറഞ്ഞു. ഭൂരിഭാഗം ജീവനക്കാരും കരാറുകാരും നല്ല നിലയിൽ പ്രവർത്തിക്കുമ്പോൾ ചിലർ തെറ്റായ പ്രവണതകളിൽപ്പെടുന്ന സാഹചര്യമുണ്ട്. അത്തരക്കാരെ സർക്കാർ ശരിയായ പാതയിലേക്ക് കൊണ്ടുവരും. പൊതു മരാമത്ത് പ്രവൃത്തികളുടെ പരിപാലന കാലയളവ് ജനം അറിയണമെന്നും നവീന ആശയങ്ങളുമായി പുതിയ ചുവടുവെയ്പ്പുകളുമായി വകുപ്പ് മുന്നോട്ടു പോകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. ചടങ്ങിൽ ഏറനാട് എഞ്ചിനീയറിങ് എന്റർപ്രൈസിലെ പ്രൊജക്ട് മാനേജർ വി മുഹമ്മദ് ഹനീഫ്, ഏറനാട് എഞ്ചിനീയറിങ് എന്റർപ്രൈസസ് എം.ഡി. ഹാഷിം വരിക്കോടൻ, കിറ്റ്കോ സീനിയർ കൺസൽട്ടന്റ് ബൈജു ജോൺ എന്നിവർക്കായി ട്രാഫിക് ഗാർഡ് അസോസിയേഷൻ നൽകിയ ഉപഹാരം മന്ത്രി കൈമാറി. ചിത്രകാരൻ ഹരി എടപ്പാൾ മണലിൽ തീർത്ത മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.
ഡോ.കെ.ടി ജലീൽ എം.എൽ.എ അധ്യക്ഷനായി. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഇ. ടി മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ പി നന്ദകുമാർ , പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ , ജില്ലാ പഞ്ചായത്തംഗം അഡ്വ പി .പി മോഹൻദാസ് , പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുൾ മജീദ് കഴുങ്ങിൽ, സി.വി സുബൈദ, സി.പി നസീറ, കെ അസ് ലം , പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം പി.വി രാധിക, വട്ടക്കുളം ഗ്രാമ പഞ്ചായത്തംഗം യു.പി പുരുഷോത്തമൻ , എടപ്പാൾ ഗ്രാമ പഞ്ചായത്തംഗം എം.കെ.എം ഗഫൂർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി സത്യൻ, ഇബ്രാഹിം മുതൂർ, കെ.എൻ ഉദയൻ , ചുള്ളിയിൽ രവീന്ദ്രൻ , ആർ മുഹമ്മദ് ഷാ, കെ.പി സുബ്രഹ്മണ്യൻ, പാട്ടത്തിൽ ഇബ്രാഹിം കുട്ടി, എം.വി.എം മാണൂർ എന്നിവർ സംസാരിച്ചു. റോഡ് സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ സലാം നന്ദിയും പറഞ്ഞു.

0 Comments