ad

Ticker

6/recent/ticker-posts

ആദ്യപൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ.ജോർജ് മാത്തൻ്റെ 156 -ാം ചരമവാർഷിക അനുസ്മരണം  മാർച്ച് 3ന് ; ചരിത്രം ഉറങ്ങുന്ന കല്ലറ തലവടിയിൽ.

എടത്വ: ആദ്യപൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ.ജോർജ് മാത്തൻ്റെ 156 -ാം ചരമവാർഷിക അനുസ്മരണം മാർച്ച് 3ന്   2.30 ന്  ബെറാഖാ ഭവനിൽ  നടക്കും.റവ.ജോർജ്ജ് മാത്തൻ സ്മാരക സമിതി ചെയര്‍മാന്‍ പ്രകാശ്  പനവേലി അധ്യക്ഷത വഹിക്കും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്യും.  തലവടി  സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി  റവ.  മാത്യു പി ജോർജ്ജ്  മുഖ്യ സന്ദേശം നല്കുമെന്ന്  സെക്രട്ടറി  ജനറൽ ഡോ. ജോൺസൺ വി ഇടിക്കുള  അറിയിച്ചു.

 റവ. ജോർജ്ജ് മാത്തൻ്റെ ജീവ ചരിത്രം ഉൾകൊള്ളിച്ചു കൊണ്ട് അലക്സ് നെടുമുടി  തയ്യാറാക്കിയ 'കാവ്യപഥങ്ങളിലൂടെ ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്രയ്ക്ക്  നല്കി നിർവഹിക്കും. നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ്  അലക്സ് നെടുമുടിയ്ക്ക് ഉപഹാരം സമര്‍പ്പിക്കും.

ആംഗ്ലിക്കൻ സഭയുടെ ആദ്യ നാട്ടുപട്ടക്കാരനും മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു,സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനുമായിരുന്ന മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ അന്തിയുറങ്ങുന്നത്  കുട്ടനാട് തലവടി കുന്തിരിക്കൽ  സെന്റ് തോമസ് സി.എസ്.ഐ പള്ളി അങ്കണത്തിലാണ്. 

പത്തനംതിട്ടയിലെ കിടങ്ങന്നൂർ എന്ന സ്ഥലത്ത് തിരുവിതാംകൂർ രാജഭരണം നിലവിലിരുന്ന കാലത്ത് പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ മാത്തൻ തരകൻ്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്റ്റംബർ 25 ന് ആണ് ജോർജ് മാത്തൻ ജനിച്ചത്.ജോർജ് മാത്തൻ ജനിക്കും മുമ്പ് പിതാവ് മരിച്ചു. 

കോട്ടയം പഴയ സെമിനാരിയിൽ നിന്നും ഇംഗ്ലീഷ് ,ഗ്രീക്ക്, സംസ്കൃതം,എന്നീ ഭാഷകൾ പഠിച്ചു. ഈ കാലയളവിൽ ബഞ്ചമിൻ ബെയിലി, ഫെൻ, ബേക്കർ എന്നീ വിദേശ മിഷണറിമാരെ ഇദ്ദേഹം  പരിചയപെട്ടു.1837 ൽ ഉപരിപഠനത്തിന് കോട്ടയത്ത് നിന്നും മദിരാശിയിലേക്ക് കാൽനടയായി പോയി.

1844 ൽ ആഗ്ലിക്കൻ സഭയിൽ പൂർണ്ണ വൈദീകനായി മാവേലിക്കരയിൽ  വൈദിക സേവനം തുടങ്ങി.1845 മുതൽ റവ.ജോർജ് മാത്തൻ 15 വർഷം മല്ലപ്പള്ളിയിൽ പൗരോഹിത്യ ശുശ്രൂഷ ചെയ്തതിനു ശേഷം 1860 ൽ  തിരുവല്ല തുകലശ്ശേരി ഇടവകയിൽ എത്തി. 1863 ൽ മലയാളത്തിലെ ആദ്യ വ്യാകരണഗ്രന്ഥം ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ തയ്യാറാക്കി.ഇംഗ്ലീഷ് വിദ്യാഭ്യാസം കേരളത്തിൽ നടപ്പാക്കുന്നതിന് നിർണ്ണായക പങ്ക് വഹിച്ചു.കെയിം ബ്രിഡ്ജ് നിക്കോൾസൺ എന്ന സ്ഥാപനത്തിൽ നിന്നും ഫണ്ട് ശേഖരിച്ച് കേരളത്തിലെ പല ഇടങ്ങളിലും സ്കൂളുകളും ആശുപത്രികളും  സ്ഥാപിച്ച് പ്രേഷിത പ്രവർത്തനം നിർവഹിച്ചു.1869 ൽ തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയിൽ  ചാപ്ലയിൻ ആയിരുന്നു കൊണ്ട് ആഗ്ലിക്കൻ സഭയുടെ ഭരണ ചുമതല നിർവഹിച്ചു.

റവ.ജോർജ് മാത്തൻ്റെ മൃതദേഹം കുട്ടനാട് തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയുടെയും സി.എം.എസ് ഹൈസ്കൂളിൻ്റെ ഇടയ്ക്കുള്ള സ്ഥലത്ത് കല്ലറയിൽ 1870 മാർച്ച് 4 ന്  സംസ്ക്കരിച്ചു.റവ.ജോർജ് മാത്തൻ്റെ 156 -ാം ചരമവാർഷിക അനുസ്മരണം 3ന്  നടക്കും.

ആധുനിക വിദ്യാഭ്യാസ രീതിയുടെ പ്രാധാന്യത്തെ തിരുവിതാംകൂർ സർക്കാർ മുൻപാകെ ശക്തമായി അവതരിപ്പിച്ച വ്യക്തി, മുൻകാല അടിമജാതികൾക്ക് സ്വാതന്ത്ര്യം വേണമെന്ന് എഴുത്തിലൂടെയും പ്രവർത്തിയിലൂടെയും കാണിച്ചുകൊടുത്ത മനുഷ്യ സ്‌നേഹി, ആധുനിക മലയാള ഭാഷയെയും വ്യാകരണത്തെയും മലയാളികൾക്കിടയിൽ അവതരിപ്പിച്ച പണ്ഡിതൻ, തിരുവിതാംകൂർ ഭാഷാ പാഠപുസ്തക കമ്മിറ്റിയുടെ പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിക്കുകയും സാമൂഹ്യ പരിഷ്‌കരണത്തിനായി പോരാടുകയും സാമുഹ്യ പുരോഗതിക്ക് വില മതിക്കാനാവാത്ത സംഭാവനകൾ നല്കുകയും  ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ്റെ സ്മരണ നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ  സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും കുട്ടനാട്ടിൽ സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട്  റവ. ജോർജ്ജ് മാത്തൻ സ്മാരക സമിതി ചെയര്‍മാന്‍ പ്രകാശ്  പനവേലി ,സെക്രട്ടറി  ജനറൽ ഡോ. ജോൺസൺ വി ഇടിക്കുള  എന്നിവർ മുഖ്യമന്ത്രിക്ക്  നിവേദനം നല്‍കി.

Post a Comment

0 Comments