എടത്വ: പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ ജിജി ജോൺസൺ കന്നി വോട്ട് രേഖപ്പെടുത്തും.തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ സഹധർമ്മിണിയാണ് ജിജി ജോൺസൺ. പ്രവാസ ജീവിതത്തിന് മുമ്പ് നേഴ്സിംങ്ങ് പഠനവും ജോലിയുമായി ഡൽഹിയിലായിരുന്നതിനാൽ ജീവിതത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന് സാധിച്ചിട്ടില്ല. കുടുംബത്തോടൊപ്പം തലവടി ആനപ്രമ്പാൽ തെക്ക് ഗവ.എൽ പി സ്കൂളിൽ ഉള്ള ബൂത്തിൽ കന്നി വോട്ടവകാശം രേഖപ്പെടുത്തുവാൻ ഉറച്ചിരിക്കുകയാണ് ജിജി.പല തവണ അവധിക്ക് നാട്ടില്‍ എത്തിയിട്ടുണ്ടെങ്കിലും വോട്ട് ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല.
2004 മുതൽ പ്രവാസ ജീവിതം നയിച്ച ജിജി ജോൺസൺ സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടർ ആയിരുന്നു. 2025 ലെ അന്തർദ്ദേശിയ നേഴ്സസ് ദിനാചരണത്തിൽ 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ ജിജിക്ക് അവസരം ലഭിച്ചിരുന്നു.ഇന്ത്യയുടെ ദേശിയ പതാകയുമായി വേദിയിലേക്ക് കയറിയ ജിജി ജോൺസനെ കരഘോഷത്തോടെയാണ് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവർത്തകർ അഭിവാദ്യം ചെയ്തത്.

ജിദ്ദ നവോദയ തായ്ഫ് ഏരിയ കമ്മിറ്റി ഉൾപ്പെടെ നിരവധി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ രണ്ട് പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനും കോവിഡ് മഹാമാരി കാലത്ത് നല്കിയ സ്തുത്യര്‍ഹമായ പ്രവർത്തനങ്ങൾക്കും സ്നേഹാദരവ് സമർപ്പിച്ചു.

0 Comments