ad

Ticker

6/recent/ticker-posts

ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും


മലപ്പുറം :ക്രിസ്തുമസ്/ന്യൂയര്‍ ആഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മായം ചേര്‍ക്കല്‍ തടയുന്നതിനായും ഇന്ന്(ഡിസംബര്‍ 17) മുതല്‍ ഡിസംബര്‍ 31 വരെ സ്‌പെഷ്യല്‍        സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍      ജി. ശ്രീകുമാര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന രണ്ട്             സ്‌ക്വാഡുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറികള്‍, ഹോട്ടലുകള്‍, ബോര്‍മകള്‍, ഉത്പാദന വിതരണ സ്ഥാപനങ്ങള്‍, ചെറുകിട സംരഭങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും മായം ചേര്‍ക്കുന്നത് കണ്ടെത്തിയാല്‍ സ്ഥാപനത്തിനെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കും. വീടുകള്‍ കേന്ദ്രീകരിച്ച് കേക്ക്, മറ്റു ഭക്ഷ്യ വസ്തുക്കള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നവര്‍ നിര്‍ബന്ധമായും ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ നേടണം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. പരാതികള്‍ ഫുഡ് സേഫ്റ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 1800 425 1125 ലേക്ക് വിളിച്ചറിയിക്കാം.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം തടവ് ശിക്ഷയും

ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവര്‍, വിതരണം നടത്തുന്നവര്‍, വില്‍പന നടത്തുന്നവരെല്ലാം ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പിഴയും ഉടമക്ക് ആറ് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കും. ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എന്നിവക്കായി ഓണ്‍ലൈനായി അപേക്ഷിക്കാം. 12 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുളള സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റു വരവുളള സ്ഥാപനങ്ങള്‍ ലൈസന്‍സും എടുക്കണം. തട്ടുകടകള്‍, വഴിയോരകച്ചവടക്കാര്‍, വീടുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടാക്കി വില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കുന്നതിന് പഞ്ചായത്ത് ലൈസന്‍സ് നിര്‍ബന്ധമില്ല. സ്ഥാപനങ്ങള്‍ അവരുടെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ പൊതുജനങ്ങള്‍ കാണുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കണം.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

· ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ ഭക്ഷ്യ സുരക്ഷാലൈസന്‍സ്/രജിസ്‌ട്രേഷനുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു മാത്രം വാങ്ങുക.
· ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്ത പാക്കറ്റ് ഭക്ഷണ സാധനങ്ങള്‍ വാങ്ങാതിരിക്കുക. അത്തരം ഭക്ഷ്യവസ്തുക്കള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ വകുപ്പിനെ അറിയിക്കണം.
· എഫ്.എസ്.എസ്.എ.ഐ ലൈസന്‍സുളള കാറ്ററിങ് സ്ഥാപനങ്ങള്‍ക്കു മാത്രം ഓര്‍ഡര്‍ നല്‍കണം. കാറ്ററിങ് സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷനെടുത്ത് പ്രവര്‍ത്തിക്കരുത്.
· വീടുകളില്‍ കേക്ക്, മറ്റു ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്നവര്‍ എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷന്‍ എടുക്കണം.
· പരാതികള്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണം.

Post a Comment

0 Comments