ad

Ticker

6/recent/ticker-posts

തിരൂരിൻ്റെ വികസനത്തിന് സർക്കാർ നൽകുന്നത് മുന്തിയ പരിഗണന :മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള തിരൂർ മണ്ഡലത്തിൻ്റെ വികസന കാര്യങ്ങളിൽ സംസ്ഥാന സർക്കാർ പ്രത്യേക പരിഗണനയാണ് നൽകിയിട്ടുള്ളതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. തിരൂർ നഗരത്തിൽ റെയിൽവേക്ക് കുറുകെ നിലവിലുള്ള മേൽപ്പാലത്തിന് സമാന്തരമായി നിർമിച്ച മേൽപ്പാലത്തിൻ്റെ സമീപന റോഡിൻ്റെയും നവീകരിച്ച താനാളൂർ - പുത്തനത്താണി റോഡിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരൂർ മണ്ഡലത്തിൽ മാത്രം 7.5 കോടി രൂപയാണ് റോഡുകൾ ബി.എം ആൻ്റ് ബി.സി ചെയ്ത് നവീകരിക്കാനായി ചെലവഴിച്ചിട്ടുള്ളത്. പൊന്മുണ്ടം റെയിൽവേ മേൽപ്പാലത്തിന് സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഥമ പരിഗണന സർക്കാർ നൽകിയിട്ടുണ്ട്. മാങ്ങാട്ടിരി പാലം നിർമാണവുമായി ബന്ധപ്പെട്ട മണ്ണ് പരിശോധനക്ക് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർ നടപടികൾ ഉടൻ തന്നെ ആരംഭിക്കും. സ്റ്റീൽ ഫൈബർ ഉപയോഗിച്ചുള്ള പുതിയ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന തിരുന്നാവായ - തവനൂർ പാലവും മേഖലയുടെ വികസന നാഴിക കല്ലായി മാറുമെന്നും മന്ത്രി പറഞ്ഞു. ടൗൺ ആർ.ഒ.ബി പരിസരത്ത് നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്‌തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി. നഗരസഭ അധ്യക്ഷ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീൻ, തിരൂർ നഗരസഭ ഉപാധ്യക്ഷൻ പി.രാമൻകുട്ടി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ നൗഷാദ് നെല്ലാഞ്ചേരി, പി. പുഷ്‌പ, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments