കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിൽ ഇഡിയുടെ തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി നടപടികൾ സ്‌റ്റേ ചെയ്‌തത്. ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. കേസിൽ റിസർവ് ബാങ്കിനെ കോടതി കക്ഷി ചേർത്തു. കേസ് അടുത്തമാസം 15 ന് വീണ്ടും പരിഗണിക്കും. ഇ.ഡിയുടെ നോട്ടീസ് ചോദ്യം ചെയ്‌ത് ഡോ. തോമസ് ഐസക്കും കിഫ്‌ബിയും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ആരംഭിച്ചത് 2021 മാർച്ച് മാസത്തിലായിരുന്നു. രണ്ട് പരാതികളിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ഫെമ നിയമ ലംഘനം ഉണ്ടായെന്നും 2019 ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമായിരുന്നു പരാതി. എന്ത് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ആണ് തോമസ് ഐസക്കിനെ സമൻസ് അയച്ചു വിളിച്ച് വരുത്തിയതെന്ന് വ്യക്തമാക്കാൻ ഇഡിക്ക് ബാധ്യതയുണ്ടെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു. തുടർന്ന് തോമസ് ഐസക്ക് പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഐസകിന്റെയും കിഫ്ബിയുടെയും സംസ്ഥാന സർക്കാരിന്റെയും വാദം കിഫ്ബി മസാലബോണ്ട് വിതരണത്തിൽ ഫെമ ലംഘനം ഉണ്ടായിട്ടില്ലെ എന്നാണ്. ഇഡി നൽകിയ നോട്ടീസ് അവ്യക്തമാണ്. കിഫ്‌ബിയുടെ വിശ്വാസ്യത തകർക്കാനാണ് അന്വേഷണമെന്നും റിസർവ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് വിതരണം നടത്തിയതെന്നും തോമസ് ഐസക്ക് ഹർജിയിൽ പറയുന്നു. ധനസമാഹരണത്തിൽ ഫെമ ലംഘനം ഉണ്ടെങ്കിൽ അത് അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമില്ല. തന്നോട് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ നിലവിൽ ഇഡിയുടെ കൈവശമുള്ളവയാണ്. നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം. കിഫ്‌ബിയോ താനോ ചെയ്‌ത കുറ്റമെന്തെന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
0 Comments