ആളം ദ്വീപുകാരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് സഫലമായി. മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്ക് ആളം ദ്വീപിനെ ബന്ധിപ്പിക്കുന്ന ആളം പാലം ഉദ്ഘാടനം ശനിയാഴ്ച (ജൂൺ 10) പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.
പതിറ്റാണ്ടുകളായി മഴക്കാലത്ത് വെള്ളപ്പൊക്കം മൂലം പുറംലോകവുമായി ബന്ധം വിച്ഛേദിക്കുന്ന മാറഞ്ചേരി ആളം ദ്വീപിലുള്ളവർക്ക് ഇനി സുഗമമായി യാത്ര ചെയ്യാനാകും.
ബിയ്യം കായലിനോട് ചേർന്ന് നാലു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ആളം ദ്വീപില്‍ താമസിക്കുന്ന 120 ഓളം കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസിലേക്കും വിവിധ പ്രദേശങ്ങളിലേക്കും പോകാൻ ഏറെ പഴക്കമുള്ള പഴയ പാലമായിരുന്നു ഏക ആശ്രയം.
മുമ്പുണ്ടായിരുന്ന വീതി കുറഞ്ഞ പാലം കാലപ്പഴക്കത്താല്‍ തകര്‍ന്നതോടെ പലതവണ താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും വെള്ളപ്പൊക്കത്തില്‍ ഇതെല്ലാം ഒലിച്ചുപോയിരുന്നു. ദ്വീപുകാരുടെ സുരക്ഷിതയാത്രക്കും മികച്ച ഗതാഗതത്തിനുമായി
മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലാണ് പാലം നിര്‍മാണത്തിന് വഴിയൊരുക്കിയത്.
നിലവിലെ ഏഴ് മീറ്റർ റോഡിന് അനുസൃതമായി പാലം നിർമിക്കാന്‍ പ്ലാനും എസ്റ്റിമേറ്റും സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ആവശ്യമായ തുകയും അനുവദിച്ച് സാങ്കേതിക തടസങ്ങൾ നീക്കി. നിലവിലെ എം.എല്‍.എ പി നന്ദകുമാറിന്റെ നിരന്തര ഇടപെടലോടെയാണ് പദ്ധതി യാഥാർഥ്യമായത്.
5.5 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടര മീറ്റര്‍ വീതിയിൽ നടപ്പാതയടക്കം ഏഴര മീറ്റര്‍ വീതിയിലും 75 മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മ്മാണം.
ഇരുവശത്തുമായി 860 മീറ്റർ അപ്രോച്ച് റോഡും നിർമ്മിച്ചിട്ടുണ്ട്. നിലവില്‍ പാലത്തിന്റെ നടപ്പാത, കൈവരികൾ, റോഡ് സേഫ്റ്റി വര്‍ക്കുകള്‍, അപ്പ്രോച്ച് റോഡിന്റെ ടാറിങ്, പെയിന്റിങ് ഉൾപ്പടെയുള്ള പ്രവൃത്തികളും പൂർത്തിയായി.
0 Comments