ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്‌ലെറ്റ് കോഡൂർ ഉർദു നഗറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം. കെ. റഫീഖ ഉദ്ഘാടനം ചെയ്തു. വർധിക്കുന്ന ഇറച്ചിക്കോഴി വിലക്ക് പരിഹാരം കണ്ടെത്താനും നാട്ടിൽ തന്നെ ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനുമുള്ള കേരള സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ. കുടുംബശ്രീ, മൃഗ സംരക്ഷണ വകുപ്പ്, കെപ്പ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളായ ഇറച്ചി കോഴി കർഷകർക്ക്, ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നൽകും. പിന്നീട് വളർച്ചയെത്തിയ ഇറച്ചി കോഴികളെ കമ്പനി തന്നെ തിരികെ എടുത്ത് കേരള ചിക്കൻ ഔട്ടിലെറ്റുകൾ വഴി വിപണനം നടത്തിവരുകയുമാണ് ചെയ്യുന്നത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.
വളർത്തു കൂലിയിനത്തിൽ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകൾക്ക് സ്ഥിര വരുമാനം ലഭ്യമാക്കുക എന്നതാണ് കേരള ചിക്കൻ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. വ്യക്തിഗത സംരംഭമായും നാലുപേർ അടങ്ങുന്ന ഗ്രൂപ്പ് സംരംഭമായും കുടുംബശ്രീ അംഗങ്ങളായ സ്ത്രീകൾക്ക് കേരള ചിക്കൻ ഫാം തുടങ്ങാം.
കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റാബിയ ചോലക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കക്കൂത്ത് പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് ചെയർപേഴ്‌സൺ കെ.ഡി ഷബ്‌ന, ജില്ലാ പഞ്ചായത്ത് അംഗം സെലീന ടീച്ചർ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റജുല പെലത്തൊടി, കോഡൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ, ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അരിക്കത്ത്, വാർഡ് മെമ്പർ എം ജൂബി, അസിസ്റ്റൻറ് സെക്രട്ടറി ബിന്ദു, ഫാം ലൈവ്‌ലി ഹുഡ്സ് ജില്ലാ പ്രോഗ്രാം മാനേജർ മൻഷൂബ എന്നിവർ സംസാരിച്ചു.
0 Comments