ad

Ticker

6/recent/ticker-posts

കൊടക്കല്‍ ടൈല്‍ ഫാക്ടറി മിച്ചഭൂമി താമസക്കാരും ഇനി ഭൂമിയുടെ അവകാശികള്‍



തിരുന്നാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറിയിലെ പുക കെട്ടടങ്ങിയിട്ട് വര്‍ഷം പലത് കഴിഞ്ഞിട്ടും ആ തീച്ചൂളയുടെ ചൂട് ഇന്നും മനസില്‍ പേറുന്ന ചിലരുണ്ടിവിടെ. ഫാക്ടറിയുടെ കീഴിലുള്ള മിച്ചഭൂമിയിലെ താമസക്കാരാണ് പട്ടയം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശങ്കയില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പട്ടയ മിഷനിലൂടെ കൊടക്കല്‍ നിവാസികളും ഇന്ന് മുതല്‍ ഭൂമിയുടെ അവകാശികളാകും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച നൂറ് ദിന കര്‍മ പരിപാടികളുടെ ഭാഗമായാണ് തിരൂര്‍ താലൂക്കിലെ തിരുന്നാവായ വില്ലേജില്‍ ഉള്‍പ്പെട്ട കൊടക്കല്‍ മിച്ചഭൂമിയിലെ ഈ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യുന്നത്.

ബ്രിട്ടീഷ് സര്‍ക്കാര്‍ ബാസല്‍ മിഷന്‍ സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് 1845ല്‍ കൊടക്കല്‍ ഓട്ടുകമ്പനി ആരംഭിക്കുന്നത്. കാലക്രമേണ കമ്പനിയുടെ നടത്തിപ്പ് പളനിയപ്പന്‍ എന്ന സ്വകാര്യ വ്യക്തിയുടെ കൈകളിലായി. ഇത് പിന്നീട് പൂട്ടുകയും
കമ്പനി ഭൂമി നിരവധി പേര്‍ക്ക് വില്‍ക്കുകയും ചെയ്തു. ഇതിനിടെ ഫാക്ടറിയുടെ ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്.

വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിക്കാതായതോടെയാണ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്നും വില കൊടുത്തു വാങ്ങി തങ്ങള്‍ വഞ്ചിതരായ വിവരം ഈ കുടുംബങ്ങള്‍ മനസ്സിലാകുന്നത്. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് പോലും പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാതെ പോയി. തുടര്‍ന്ന് പട്ടയം ലഭ്യമാക്കാന്‍ കൊടക്കല്ലിലെ കുടുംബങ്ങള്‍ മന്ത്രി വി. അബ്ദുറഹിമാന്‍ വഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് പട്ടയ വിതരണത്തിനുള്ള വഴിയൊരുങ്ങിയത്. ഇതോടെ കൊടക്കല്‍ ടൈല്‍ ഫാക്ടറി നിവാസികളും ഭൂമിയുടെ അവകാശികളായി.

Post a Comment

0 Comments